Tuesday, January 29, 2008

കാക്ക

കേരളത്തിലെ പക്ഷികളെക്കുറിച്ച്‌ പറഞ്ഞു തുടങ്ങുമ്പോള്‍ ശൈശവത്തില്‍ നാം പക്ഷിയെന്നാദ്യം തിരിച്ചറിയുന്ന കാക്കയെക്കുറിച്ചാണാദ്യം പരാമര്‍ശിക്കേണ്ടത്‌.

കേരളത്തില്‍ രണ്ടു തരം കാക്കകളാണുള്ളത്‌. 1) ബലിക്കാക്ക 2) കാവതിക്കാക്ക.

1।ബലിക്കാക്ക(Jungle Crow) - ദേഹമാസകലം തിളക്കമുള്ള കറുപ്പ്‌. എങ്ങും ചാരനിറമില്ല. കാവതിക്കാക്കയേക്കാള്‍ വലിപ്പം കൂടും.



2। കാവതിക്കാക്ക(House Crow) - തലയും, കഴുത്തും ചാരനിറം। മറ്റു ഭാഗങ്ങള്‍ കറുപ്പ്‌।




ബലിക്കാക്കയും, കാവതിക്കാക്കയും സമൂഹജീവികളാണ്‌. ഇവയുടെ സ്വഭാവത്തില്‍ വലിയ വ്യതാസമില്ല. മിക്ക സമയത്തും ഇവയെ കൂട്ടങ്ങളായാണ്‌ കാണുക. ഒരു കൂട്ടത്തില്‍ തന്നെ രണ്ടു ജാതികളെയും കാണം.

കാക്കയുടെ ബുദ്ധിശക്തിയെക്കുറിച്ചും, ഓര്‍മ്മ ശക്തിയെക്കുറിച്ചും പ്രത്യേകം പറയേണ്ടതില്ല. കൊച്ചു കുട്ടിയുടെ കൈയില്‍ നിന്ന് നിര്‍ഭയത്തോടെ ആഹാരം കൊത്തിപ്പറിക്കാനും, കൃത്യമായി ഭക്ഷണം തരുന്നവരെ ഓര്‍ത്തുവയ്ക്കാനും, ആക്രമിക്കുന്നവരെ ജീവിതകാലം മുഴുവന്‍ പകയോടെ ആക്രമിക്കാനും കാക്കക്കു കഴിയും. ഞാനിപ്പോള്‍ താമസിക്കുന്ന മുംബയിലെ ഹോസ്റ്റലിലെ പാചകക്കാരന്‍ ദിവസവും രാവിലെ 8 മണിയോടു കൂടി 2 കാക്കകള്‍ക്ക്‌ ഭക്ഷണം നല്‍കാറുണ്ട്‌. എന്നും കൃത്യസമയത്തു തന്നെ കാക്കകള്‍ എത്താറുണ്ട്‌. വൈകിയാല്‍ കാ, കാ എന്ന് കരഞ്ഞ്‌ കൊണ്ട്‌ കക്ഷിയുടെ മുണ്ടില്‍ പിടിച്ചു കൊത്തി വലിക്കാറുമുണ്ട്‌. അതുപോലെ കാക്കക്കൂട്‌ നശിപ്പിച്ചതു വഴി ജീവിതകാലം മുഴുവന്‍ കാക്കയുടെ പക ഏല്‍ക്കേണ്ടിവന്നവരെപ്പറ്റിയും മാധ്യമങ്ങളില്‍ നമ്മള്‍ വായിക്കാറുണ്ട്‌.

ചത്ത ജന്തുക്കളെ തിന്നുന്നതു വഴി കാക്കകള്‍ പരിസരശുചീകരണത്തില്‍ വലിയ പങ്കാണ്‌ വഹിക്കുന്നത്‌.

എട്ടും പത്തും മെയില്‍ ദൂരത്തുള്ള കാക്കകള്‍ എല്ലാം ചേക്കിരിക്കുന്നത്‌ ഒരു മരക്കൂട്ടത്തിലായിരിക്കും. ചേക്കിരിക്കാനുള്ള സ്ഥലം തീരുമാനിക്കുന്ന കാക്കകളുടെ സമൂഹചര്‍ച്ചകള്‍ എങ്ങും വൈകുന്നേരങ്ങളില്‍ പതിവു കാഴ്ചകളാണ്‌.

പാടത്തെല്ലാം ഇങ്ങനെ കുറേ കാക്കകള്‍ നിലത്തിരുന്ന് ബഹളം കൂടുന്നത്‌ കാണാം. യോഗത്തില്‍ എല്ലാവരും സംസാരിക്കുന്നതിനാലാണിത്‌. ഒടുവില്‍ പെട്ടെന്ന് തീരുമനമെടുത്ത്‌ വെടിപൊട്ടിയപോലെ എല്ലാം പ്രസ്തുത സ്ഥലത്തേക്ക്‌ പറക്കും. രാവിലെ നേരം പുലര്‍ന്ന് പലവഴിക്കായി പിരിയും. ചിലവ, വീടുകളെ ശരണം പ്രാപിക്കും. ചിലവ മീന്‍ കാരന്റെ കൂടെ കൂടും. ചിലവ കല്യാണമണ്ഡപം, ഹോട്ടലുകള്‍ എന്നിവയേയും.

കൂടുതല്‍ ഭക്ഷണം കണ്ടെത്തിയാല്‍ കരഞ്ഞ്‌ കൂട്ടുകാരെ കൂടി കൂട്ടി, സ്നേഹബന്ധത്തിന്റെ വിലകൂടി അവ നമ്മള്‍ മനുഷ്യര്‍ക്ക്‌ കാട്ടിത്തരും.
കാക്കകളെക്കുറിച്ച്‌ അന്ധവിശ്വാസങ്ങളും, പഴഞ്ചൊല്ലുകളും എല്ലാം ധാരാളം ഉണ്ട്‌. മരിച്ചവര്‍ കാക്കകളായി വരുന്നുവെന്നത്‌ ഒന്ന്. കാക്ക വിളിച്ചാല്‍ വിരുന്നു വരും എന്ന വിശ്വാസം വേറൊന്ന്. കാക്ക കുളിച്ചാല്‍ കൊക്കാകുമോ തുടങ്ങിയ പഴചൊല്ലുകള്‍ വേറെയും.

ആഹാരം തേടുന്നതും ചേക്കിരിക്കുന്നതുമെല്ലാം കൂട്ടമായിട്ടാണെങ്കിലും, കൂടു കെട്ടുന്ന കാലത്ത്‌ കാക്കകള്‍ വേര്‍പിരിഞ്ഞ്‌ വ്യക്തിത്വം പാലിക്കുന്നു. ഒരിണ കൂടു കെട്ടുന്ന നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ മറ്റു കാക്കകള്‍ വരുന്നത്‌ അവയ്ക്കിഷ്ടമല്ല. കേരളത്തില്‍ നല്ല മഴക്കാലമൊഴിച്ചാല്‍ മേറ്റ്ല്ലാ കാലങ്ങളിലും കാക്കകള്‍ കൂടു കെട്ടുമെങ്കിലും പ്രധാന പ്രജനന കാലം ഡിസംബര്‍-ജൂണ്‍ ആണ്‌.

പ്ലാവ്‌, മാറ്റ്‌, പന തുടങ്ങിയ മരങ്ങളില്‍ ചുള്ളികളും മറ്റും കൊണ്ട്‌ പരന്ന പാത്രം പോലെ കൂടുണ്ടാക്കുന്നു. മുട്ടയിടുന്ന ഭാഗത്ത്‌ നാര്‌, കീറത്തുണി എന്നിവ കൊണ്ട്‌ മെത്തയും ഒരുക്കിയിരിക്കും. സാധാരണ ഇളം നീല നിറത്തില്‍ പുള്ളികളോടുകൂടിയ മുട്ടയാണിടാറ്‌. ഇണകളില്‍ ഒരു പക്ഷി അടയിരിക്കുമ്പോള്‍ മറ്റേത്‌ ശത്രുവീക്ഷണത്തിലായിരിക്കും.

മരങ്ങളില്ലാത്ത സ്ഥലത്ത്‌ ഇലക്ട്രിക്‌ പോസ്റ്റിലും, ചുള്ളി കിട്ടാത്തിടത്ത്‌ കമ്പികള്‍ കൊണ്ടും കാക്ക കൂടു കെട്ടും. കൂടാതെ കാക്കയുടെ ബുദ്ധിശക്തിയെക്കുര്‍ച്ച്‌ ശാസ്ത്രജ്ഞന്മാര്‍ കൂടുതല്‍ പഠിച്ചുവരുന്നുണ്ട്‌.

തുടരും...

3 comments:

Anonymous said...

Kakke Kakke kootevite, koottinakathoru kunjundo...

Just thoght of the old childhood song....

Good work
- Ram, Mumbai

Unknown said...

ഇപ്പോൾ കാക്കകൾ പഴയതുപോലെ ധാരാളം കാണാറില്ല.

Anonymous said...

കാക്ക പാൽ മീൻ